Sunday 16 August 2015

പലവഴിക്ക് ഒഴുകുമ്പോള്‍......

എഴുത്ത് ദേശാതിവര്‍ത്തിയായി നിലകൊള്ളുന്നതാണ്.എഴുത്തുകാരെ അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രദേശത്തിന്റെ പ്രതിനിധി മാത്രമായി കരുതുക വയ്യ.എങ്കിലും ഒരു ദേശം,അതുണര്‍ത്തിവിട്ട കലാകാരനില്‍ ഊറ്റം കൊള്ളുക സ്വാഭാവികമാണ്.അതാകട്ടെ ആ കലാകാരനുള്ള അംഗീകാരവുമാണ്.

ശ്രീ.സുരേഷ് കിഴില്ലം എഡിറ്റു ചെയ്ത്,പെരുമ്പാവൂര്‍ ആശാന്‍ സ്മാരക സാഹിത്യ വേദി പ്രസിധീകരിച്ച പലവഴിക്ക് ഒഴുകുന്ന പുഴകള്‍ എന്ന സമാഹാരം പെരുമ്പാവൂരിന്റെ പരിധിക്കുള്ളില്‍ കഴിയുന്ന എഴുത്ത് കാരുടെതാണ്.പെരുമ്പാവൂര്‍ ഇന്നൊരു മുനിസിപ്പാലിറ്റിയാണ്.ആ ഭുപരിധിയാണോ ഇതില്‍ ഉള്‍പ്പെടുന്നതെന്നറിയില്ല.എഴുത്തിന്റെ ചരിത്രം കുറിക്കുംപോഴാകട്ടെ അവരില്‍ ആരും തന്നെ പെരുമ്പാവൂരിന്റെ ദേശപരിധിയില്‍ ഉള്‍പ്പെട്ടവരുമല്ല.അതുകൊണ്ട് ഒരെഴുത്തുകാരനെ കൃത്യമായി ഒരു പ്രദേശത്തിന്റെതായി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.ഈ പരിമിധികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അത് മറികടന്ന് എഴുത്തിന്റെ വഴികളിലെ പുത്തന്‍ നാമ്പുകളെ കേരളത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രസക്തി.ശ്രമകരമായ ഈ ദൌത്യം അഭിനന്ദനാര്‍ഹമാണ്.

എഡിറ്റര്‍ ഉള്‍പ്പെടെ പതിമൂന്ന് എഴുത്തുകാരെയാണ് അവതരിപ്പിക്കുന്നത്‌.സാബ്രദായിക രചനാ രീതിയിലാണ് ഇതിലെ ഏറെ കഥകളും.അവതരണം കൊണ്ട് വ്യെത്യസ്തമായത് രക്ഷാവാതില്‍ തുറന്നാറെ"എന്ന ബാബു ഇരുമലയുടെ കഥയാണ്.പഴയ മല്ലനും മാതേവനും കഥയുടെ പുതിയ ഭാക്ഷ്യം.മികച്ച ക്രാഫ്റ്റാണ് ഇത്.പുത്തന്‍ വായനാനുഭവം ആണ് അത് പങ്കുവയ്ക്കുന്നത്.മഞ്ഞക്കുതിര (മിനി പി.സി) പുതിയ കാലത്തിന്‍റെ ജീവിതാനുഭവങ്ങള്‍ പക്വതയോടെ പകര്‍ത്തി വയ്ക്കുന്നു.മരണവും പ്രണയവും അലൌകികാനുഭൂതിയായി മാറുന്നു.ഒപ്പം ഞെട്ടിപ്പിക്കുന്ന പ്രായോഗിക ജീവിതത്തിന്‍റെ ചോരപ്പാടുകള്‍ ഈ കഥ കാട്ടിത്തരുന്നു.അഡ്വ:ഷാഹിന ആര്‍ എഴുതിയ പതിച്ചി,പരുഷമായ പുരുഷ ലോകത്തെ,പെണ്ണനുഭവങ്ങള്‍ എങ്ങിനെ മറികടക്കുന്നുവെന്നു അടയാളപ്പെടുത്തുന്നു.ഉടലിന്‍റെ സാധ്യതകളെ അന്വേഷിക്കുന്നു.ഈ കഥയുടെ വിപരീതാനുഭവമാണ് ,രാജേന്ദ്രന്‍ കര്‍ത്തയുടെ പരിണാമം.ആണിന്‍റെ ഉടല്‍ ആഗ്രഹങ്ങളെ അത് പരിശോധിക്കുന്നു.വ്യെക്തിഗതമായ വീക്ഷണത്തിലൂടെ,പ്രത്യയശാസ്ത്ര ഭാരമില്ലാതെ അവതരിപ്പിക്കപ്പെട്ടതുകൊണ്ടാവാം ഈ കഥകള്‍  ആകര്‍ഷകവും ആത്മസമര്‍പ്പണവും ആയത്.

സുരേഷ് കീഴില്ലത്തിന്റെ കഥ,പീറ്റര്‍ ദി ഗ്രേറ്റ് റിയലിസത്തിന്റെ രചനാ ചാതുരിയില്‍,വര്‍ത്തമാന കാലത്തിന്‍റെ പുരുഷ ധാര്‍ഷ്ട്യം പകര്‍ത്തിവയ്ക്കുന്നു.കാലം മനുഷ്യ ജിവിതത്തില്‍ കോറുന്ന ചാലുകളെ അനുസ്മരിപ്പിക്കുന്നു.കടാതി ഷാജിയുടെ മായക്കാഴ്ചകള്‍ കൈവിട്ടുപോയ ഒരു രചനയായി തോന്നി.

ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് കല.എന്നാല്‍ അത് അതേപടി പകര്‍ത്തി വയ്ക്കലല്ല.എഴുത്തിനും ഇത് ബാധകമാണ്.മൂന്നാം കണ്‍കാഴ്ചയായി അത് മാറണം.അല്ലെങ്കില്‍ കഥ, കേവലം വിവരണമോ,ആഖ്യാനമോ,അവതരണമോ മാത്രമായി ഒടുങ്ങും.ഈ ഒരു പരിമിതി മറ്റു കഥകള്‍ക്കുണ്ട്.എങ്കിലും എഴുത്തിന്റെ കരുത്ത് അവയില്‍ ഒളിഞ്ഞിരിപ്പുണ്ട്.കഴിയുന്നതെല്ലാം എഴുതലല്ല,കഴിയാവുന്നിടത്തോളം എഴുതാതിരിക്കലാണ് എഴുത്ത്.പരത്തിപ്പറയുന്നതിനെക്കാള്‍ ഒതുക്കി പറയലാണ് അഭികാമ്യം.
  
                                                                 0000000000000000


2 comments: