Friday 13 May 2016

ഗിരിജ പാതെക്കരയുടെ മനപാഠങ്ങള്‍



 പെണ്ണെഴുത്ത് അതിന്‍റെ സാധ്യതകളില്‍ രാഷ്രിയമായി അടയാളപ്പെടുത്തുന്നവയാണ് ഗിരിജ.പി.പാതെക്കരയുടെ കവിതകള്‍.വെറും ഒരു വര്‍ത്തമാനമായി തോന്നാവുന്ന രചനകള്‍ സുക്ഷ്മാര്‍ത്ഥത്തില്‍ അരികു ജിവിതാവസ്ഥകളെ സഫലമായി ചിത്രീകരിക്കുന്നത് കാണാം.അതിവിപ്ലവത്തില്‍ ഊറ്റംകൊള്ളുകയല്ല,അനവദ്യ സുന്ദരമായി പറഞ്ഞറിയിക്കുകയാണ് ഗിരിജയുടെ കവിതാ ശൈലി.

'മനപാഠമാക്കിയവ' എന്ന കവിത വിചാരണ ചെയ്യുന്നത് ഒരു പെണ്‍ബാല്യത്തെയാണ്.പാരമ്പര്യമായി കിട്ടിയതിനെ തൂത്തെറിയാന്‍ മടിക്കുന്നിടത്ത് മാറ്റമില്ലാത്ത തുടര്‍ച്ചകളെ കാണു എന്ന് ഈ കവിത പരിഹാസ്യതയോടെ ഓര്‍മ്മപ്പെടുത്തുന്നു.
  
  
കുട്ടിക്കാലത്ത് 
ഞങ്ങളുടെ സഞ്ചികളിലുണ്ടായിരുന്നു
                                           
 പാഠപുസ്തകത്തിന്‍റെ ഓരം പറ്റി
ഒരു വിസ്തൃത മനപാഠവും 
അതിലുണ്ടായിരുന്നു
പെരുക്കപ്പട്ടികക്കൊപ്പം 
ചില പര്യായങ്ങള്‍,അര്‍ഥങ്ങള്‍,
തലസ്ഥാനങ്ങള്‍,നാണയങ്ങളുടെ ചിത്രങ്ങള്‍,
വിപരീതപദങ്ങള്‍ മുതലായവ
അങ്ങിനെയാണ്
കിണ്ടി വിപരീതം കിണ്ണം
മണ്ണ് വിപരീതം വിണ്ണ്‍
ആന വിപരീതം ആട്
അമ്മ വിപരീതം അച്ഛന്‍
ആണ് വിപരീതം പെണ്ണ് 
എന്നൊക്കെ ഹൃദിസ്തമായത്
മനപാഠമാക്കിയവ 
ഇനി മറക്കുവതെങ്ങിനെ ഞങ്ങള്‍?

'ഭയപ്രശമനേ' എന്ന കവിതയാവട്ടെ പുരുഷ മേല്‍നോട്ടത്തിലെ സ്ത്രീ സ്വത്വത്തെ പ്രസ്നവല്‍ക്കരിക്കുന്നു.ശില്‍പ്പി കൊത്തുന്ന സ്ത്രീ രൂപത്തിലെ പെണ്ണിനെ വീണ്ടെടുക്കലാണ് ഈ കവിത.പെണ്ണ് ഒരു ഉടല്‍ മാത്രമല്ലെന്ന് കവിത ഓര്‍മ്മപ്പെടുത്തുന്നു. തന്‍റെ ഉടല്‍ വാര്‍ക്കുന്ന ശില്പിയോട് ശില്പം പറയുന്നു

 ഇനി നിന്‍റെ  പണിയായുധങ്ങളെല്ലാം
ഒന്നെനിക്കുതരൂ 
മുഴക്കോല്‍ മാത്രം വേണ്ട.

പുരുഷ അളവുകളെ ഇപ്രകാരം നിഷേധിച്ചുകൊണ്ട് പെണ്‍ ജൈവികതയെ ആവിഷ്ക്കരിക്കാനാണ്‌ "ശില്‍പ്പ"ത്തിന്‍റെ ശ്രമം.

ഇപ്രകാരം ഗിരിജയുടെ രണ്ടു രചനകളും ആസ്വാദ്യതയുടെ ആഴം വര്‍ധിപ്പിക്കുന്നു.

മനപാഠമാക്കിയവ-പാഠഭേദം മാസിക,മേയ്-2016

ഭയപ്രശമനേ-എഴുത്ത് മാസിക,മേയ്-2016



Thursday 7 April 2016

റഫീക്ക് അഹമ്മദിന്‍റെ ദേശഭക്തി............


 പുതിയ കാലത്തിന്‍റെ എഴുത്തില്‍ റഫീക്ക് അഹമ്മദ് വ്യെത്യസ്ത്തനാണ്.അതിനു കാരണം അദ്ദേഹം കൈകാര്യം ചെയ്യുന്ന വ്യെത്യസ്ഥ പ്രമേയങ്ങളാണ്.അകംപൊരുളിനെ പുറംലോകവുമായി കൊരുത്തുകൊണ്ടുള്ള ആവിഷ്ക്കരണമാണ് പൊതുവേ അദ്ദേഹത്തിന്‍റെ രചനകള്‍.സുക്ഷ്മ രാക്ഷ്രിയത്തിന്‍റെ  വിചാര വിചാരണകള്‍ സവിസ്ത്തരം സൂചിപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ പ്രയോഗപദങ്ങളുടെ ശക്തി സൌന്ദര്യം അപാരമാണ്.പരിസ്ഥിതി,സ്വത്വം തുടങ്ങിയവയൊക്കെ തന്‍റെ നിലപാടുകളോടെ അടയാളപ്പെടുത്താന്‍ റഫീക്കിന്‍റെ  കവിതകള്‍ക്ക് സാധിക്കുന്നുണ്ട്.

'ദേശഭക്തിയെക്കുറിച്ച് ചില വരികള്‍"എന്ന കവിത ഒരു രാക്ഷ്രിയ വായനയാണ്.ദേശഭക്തി,രാജ്യസ്നേഹം എന്നിവയൊക്കെ എപ്പോഴും ഭരണ കൂടത്തെ ബോധ്യപ്പെടുത്തെണ്ടിവരുന്ന "ചിലവംശജനാവലി'യുടെ വിഹ്വലതകള്‍ പങ്കുവയ്ക്കുകയാണ് കവി ഇതില്‍.


അതിര്‍ത്തിയിലെ പക്ഷികള്‍
വലിയകുഴപ്പക്കാരാണ്
ഒരു വകതിരിവുമില്ലാതെ 
അങ്ങോട്ടും ഇങ്ങോട്ടും പാറിക്കൊണ്ടിരിക്കും

എന്നിങ്ങനെ തുടങ്ങുന്ന കവിതയില്‍,സ്വയം ബോധ്യപ്പെടുത്തെണ്ടിവരുന്ന വിഹ്വലവും ഒപ്പം പരിഹാസ്യവും ആയ ഒരു സ്വത്വത്തെ വായിച്ചെടുക്കാം.

ദേശ ജനതയ്ക്കായി കാവല്‍നില്‍ക്കുന്ന വീരത്വങ്ങളോട് കവിതയിലെ കിളി ചോദിക്കുന്നു

നിന്‍റെ  ബയണട്ടിന്‍റെ മുന
എന്നിലേക്ക്‌ തിരിയില്ലെന്ന്
ഉറപ്പു തരാമോ
ഒന്ന് ഉറങ്ങാനാ 

സ്വന്തം ദേശ ജീവിതത്തിലെ അരക്ഷിതത്വം എത്ര സുക്ഷ്മമായാണ് ഇവിടെ വരച്ചിടുന്നത്.

ഒരു മെഴുതിരി പോലെ രാജ്യത്തെ ജനത ഉരുകി ഇല്ലാതാവുമ്പോഴുംദേശസ്നേഹത്തിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ഭരണകുടത്തിന്‍റെ വ്യാജ കല്‍പ്പനകളുംപ്രചാരണങ്ങളും കവി പ്രതിരോധിക്കുന്നത് നോക്കുക

ആത്മഹത്യചെയ്ത കര്‍ഷകര്‍ 
പാതിരാവിന്റെ നിശബ്ധതയില്‍ 


നൃത്തം ചവിട്ടുന്നനേരം,ഒഴുകിയെത്തുന്ന ദേശിയഗാനത്തില്‍ അറ്റന്‍ഷന്‍ ആവുമ്പോള്‍......

അരുത്-പ്രേതമൂപ്പന്‍ പറഞ്ഞു 
നമ്മള്‍ മരിച്ചവരാണ്‌ 
മരിച്ച ജനതയുടെ ഗാനമാണതെന്ന്
വരുത്തിത്തിര്‍ക്കരുത്

കവിത പ്രതിരോധവും പ്രതിഷേധവും ആകുന്നത് ഇങ്ങിനെയാണ്‌.




(കവിത-മാതൃഭുമി ആഴ്ചപ്പതിപ്പ് ഏപ്രില്‍ 10-16,2016)

Tuesday 22 March 2016

അതും ഒരു ശൂദ്രത്തിയാവുമ്പോള്‍...........


M.B.MINI

 കീഴാളജീവിതം ഇപ്പൊഴും അത്രമേല്‍ സുഖകരമല്ലാത്ത  "കേരളിയ"ജീവിതത്തില്‍ ആ വംശത്തിലെ സ്ത്രീ ജീവിതം അതിനേക്കാള്‍ പ്രശ്നസങ്കിര്‍ണമാണ്.നിറം,സൌന്ദര്യം എന്നിവയില്‍ എല്ലാം അവള്‍ വിലയിരുത്തപ്പെടുന്നു.അതൊക്കെ "പോക്ക് കേസുകളാ" എന്ന പുത്തന്‍ പഴംചൊല്ലുകള്‍ക്ക് ഇടം നല്‍കുന്നു.ഈ പശ്ചാത്തലത്തിലാണ് എം.ബി.മിനിയുടെ ശൂദ്രത്തി എന്ന കഥ പ്രസക്തമാവുന്നത്.

ഞാന്‍ ഒരു ശൂദ്രത്തിയാണ് എന്ന്,  സവര്‍ണ്ണകാമുകന്റെ മുഖത്തുനോക്കി പറയാന്‍ മടിക്കാത്ത കാമുകിയുടെ മുന്‍പില്‍ സ്തംഭിച്ചു പോകുന്ന,അവളുടെ ചെയ്തികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന കാമുകനെ ഈ കഥയില്‍ കാണാം.

എന്നെ മണത്ത് നോക്കു ....ഇപ്പോഴും ഉണ്ടാകും ചേറിന്റെ മണം എന്ന് പറയുന്നതിലൂടെ സ്വത്വബോധത്തിന്റെ ആത്മവിശ്വാസം കാണാം.പച്ചക്കറിയെ മാത്രം ആദരിക്കുന്ന കാമുകന് മുന്‍പില്‍ ബീഫു വരുത്തി വാരിത്തിന്നുന്ന കാമുകി സമകാലീന രാക്ഷ്ട്രിയം അടയാളപ്പെടുത്തുന്നു.

കഥയില്‍ കാമുകന്‍ നിശബ്ധനാണ്.കീഴാള സ്വരം ഉയരുമ്പോള്‍ സവര്‍ണ്ണത അര്‍ഥവത്തായ മൌനത്തില്‍ മുഴുകുമല്ലോ.ജീവിതം പങ്കുവയ്ക്കപ്പെടണ മെങ്കില്‍ എല്ലാ തുറവികളും ആവശ്യമാണ്.അതിനാല്‍ തന്നെ എല്ലാം പറഞ്ഞതിന് ശേഷം അവന്‍റെ നിസ്സഹായതയെ പരിഹസിച്ചുകൊണ്ട്‌ അവള്‍ക്കിത്ര കൂടി പറയേണ്ടി വരുന്നത് 

നിന്നെപ്പോലോരാളുമായി ഒത്തുപോകാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.

എന്നെ ച്ചുംബിച്ചതിന്റെ പരിഹാരങ്ങള്‍ നിന്‍റെ ശാസ്ത്രങ്ങളില്‍ ഉണ്ടോ? 

എന്ന കാമുകിയുടെ ചോദ്യത്തിലൂടെ,സദാചാര ഗുണ്ടായിസത്തിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പുക കൂടിചെയ്യുന്നുണ്ട് കാമുകി.

ഇപ്രകാരം സവര്‍ണ്ണധിപത്യത്തെ,അതിന്‍റെ ഇപ്പോഴും മേല്‍കോയ്മ വഹിക്കുന്ന അഞ്ജാതകരങ്ങളെ നെഞ്ചുക്കോടെ ചോദ്യം ചെയ്യുകയും ചെയ്യുന്നു എഴുത്തുകാരി.

മലയാളകഥാലോകത്ത് ആത്മവിശ്വാസത്തോടെ എടുത്തുവയ്ക്കാവുന്ന  കൊച്ചു കഥയാണ്‌  ശൂദ്രത്തി.

(കഥ-പാഠഭേദം മാര്‍ച്ച് ലക്കം,2016)

Friday 4 December 2015

എഴുത്തെഴുത്ത്: കാമപൂരിത പ്രണയങ്ങള്‍

എഴുത്തെഴുത്ത്: കാമപൂരിത പ്രണയങ്ങള്‍: രാഷ്ട്രിയം കവിതയിലേക്കും കവിത രാക്ഷ്ട്രിയത്തിലേക്കും പാതകള്‍ വെട്ടിത്തുറന്ന എഴുത്ത് ജീവിതത്തിന്റെ ഒരു തലം സിവിക് ചന്ദ്രനുണ്ട്‌ .കൂടുതല്‍ ...

കാമപൂരിത പ്രണയങ്ങള്‍

രാഷ്ട്രിയം കവിതയിലേക്കും കവിത രാക്ഷ്ട്രിയത്തിലേക്കും പാതകള്‍ വെട്ടിത്തുറന്ന എഴുത്ത് ജീവിതത്തിന്റെ ഒരു തലം സിവിക് ചന്ദ്രനുണ്ട്‌.കൂടുതല്‍ ലേഖനങ്ങളും കുറച്ചു കവിതകളും എന്നത് അദേഹത്തിന്റെ രചനാ പന്ഥാവാണ്.എങ്കിലും വല്ലപ്പോഴും എഴുതുന്ന കവിതകളാകട്ടെ കരുത്ത് ഒട്ടും ചോര്‍ന്നുപോകാതെ അതിജീവിക്കുകയും ചെയ്യുന്നു.സുമി വില്യംസിനെ പിന്നെ കണ്ടതേയില്ല എന്ന കവിതയും വ്യെതിരിക്തവും പുതുമയും നിറഞ്ഞ കവിതയാണ്.

അജ്ഞാതരായ രണ്ടു വ്യെക്തികള്‍,പുതിയ കാലത്തിന്‍റെ മാധ്യമമായ ഫൈസ് ബുക്കിലൂടെ ചാറ്റിങ് നടത്തുന്ന രീതിയിലാണ് ഈ കവിത.ആണും പെണ്ണും ആയ രണ്ടുപേരും മധ്യവയസ്കരാണ്.കവിത തുടങ്ങുന്നു
HI....
hey
tks
ഇത്തിരി പിറന്നാള്‍ മധുരം
വെറും TKS പോര
പിന്നെയെന്തുവേണം?
ഒരു Treat
CLT വന്നാല്‍
why not ?
വന്നാല്‍ biriyani 
ഇങ്ങിനെ തുടങ്ങുന്ന കവിത സമകാലിക രാക്ഷ്രിയവും പ്രണയത്തിന്‍റെ പൊയ്മുഖവും അനാവരണം ചെയ്യുന്നു.

ഈ കവിത ,പുതിയ തലമുറയുടെ കമ്യുണിക്കേഷന്‍ ഭാഷയാണ് ഉപയോഗിക്കുന്നത്.അത് ഏറെ പുതുമ നല്‍കുന്നു.പ്രായത്തിന്‍റെ അനുഭവ ഭാഷക്കപ്പുറം പുതിയ കാലത്തോട് ഇണങ്ങാന്‍ ശ്രമിക്കുമ്പോഴും പഴയ സദാചാരബോധം പിന്മടക്കത്തിലേക്ക് നയിക്കുന്ന വെറും രണ്ടുപേര്‍ ആയി മാറുന്നു കമിതാക്കള്‍.

ചൊറിച്ചുമല്ലല്‍ അറിയാമോ?
തല മുട്ടരുത് 
എന്ന ആണ്‍കുറിപ്പിന് മുന്നില്‍ ലജ്ജാവതിയായ കൌമാരക്കാരി ആവുന്നു അങ്ങേത്തലയ്ക്കല്‍.

എന്ത് വേണം ഭവാന്?
ഭവതിടെ ഇഷ്ട്ടം !
പറയു ........
എന്താ തരാന്‍ തോന്നുന്നെ?
എല്ലാം.....

എന്നിങ്ങനെ കവിത ഈ കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു.

                                             (മാതൃഭൂമി ആഴ്ചപ്പതിപ്പ്-28-6-2015)


Sunday 16 August 2015

പലവഴിക്ക് ഒഴുകുമ്പോള്‍......

എഴുത്ത് ദേശാതിവര്‍ത്തിയായി നിലകൊള്ളുന്നതാണ്.എഴുത്തുകാരെ അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രദേശത്തിന്റെ പ്രതിനിധി മാത്രമായി കരുതുക വയ്യ.എങ്കിലും ഒരു ദേശം,അതുണര്‍ത്തിവിട്ട കലാകാരനില്‍ ഊറ്റം കൊള്ളുക സ്വാഭാവികമാണ്.അതാകട്ടെ ആ കലാകാരനുള്ള അംഗീകാരവുമാണ്.

ശ്രീ.സുരേഷ് കിഴില്ലം എഡിറ്റു ചെയ്ത്,പെരുമ്പാവൂര്‍ ആശാന്‍ സ്മാരക സാഹിത്യ വേദി പ്രസിധീകരിച്ച പലവഴിക്ക് ഒഴുകുന്ന പുഴകള്‍ എന്ന സമാഹാരം പെരുമ്പാവൂരിന്റെ പരിധിക്കുള്ളില്‍ കഴിയുന്ന എഴുത്ത് കാരുടെതാണ്.പെരുമ്പാവൂര്‍ ഇന്നൊരു മുനിസിപ്പാലിറ്റിയാണ്.ആ ഭുപരിധിയാണോ ഇതില്‍ ഉള്‍പ്പെടുന്നതെന്നറിയില്ല.എഴുത്തിന്റെ ചരിത്രം കുറിക്കുംപോഴാകട്ടെ അവരില്‍ ആരും തന്നെ പെരുമ്പാവൂരിന്റെ ദേശപരിധിയില്‍ ഉള്‍പ്പെട്ടവരുമല്ല.അതുകൊണ്ട് ഒരെഴുത്തുകാരനെ കൃത്യമായി ഒരു പ്രദേശത്തിന്റെതായി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.ഈ പരിമിധികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അത് മറികടന്ന് എഴുത്തിന്റെ വഴികളിലെ പുത്തന്‍ നാമ്പുകളെ കേരളത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രസക്തി.ശ്രമകരമായ ഈ ദൌത്യം അഭിനന്ദനാര്‍ഹമാണ്.

എഡിറ്റര്‍ ഉള്‍പ്പെടെ പതിമൂന്ന് എഴുത്തുകാരെയാണ് അവതരിപ്പിക്കുന്നത്‌.സാബ്രദായിക രചനാ രീതിയിലാണ് ഇതിലെ ഏറെ കഥകളും.അവതരണം കൊണ്ട് വ്യെത്യസ്തമായത് രക്ഷാവാതില്‍ തുറന്നാറെ"എന്ന ബാബു ഇരുമലയുടെ കഥയാണ്.പഴയ മല്ലനും മാതേവനും കഥയുടെ പുതിയ ഭാക്ഷ്യം.മികച്ച ക്രാഫ്റ്റാണ് ഇത്.പുത്തന്‍ വായനാനുഭവം ആണ് അത് പങ്കുവയ്ക്കുന്നത്.മഞ്ഞക്കുതിര (മിനി പി.സി) പുതിയ കാലത്തിന്‍റെ ജീവിതാനുഭവങ്ങള്‍ പക്വതയോടെ പകര്‍ത്തി വയ്ക്കുന്നു.മരണവും പ്രണയവും അലൌകികാനുഭൂതിയായി മാറുന്നു.ഒപ്പം ഞെട്ടിപ്പിക്കുന്ന പ്രായോഗിക ജീവിതത്തിന്‍റെ ചോരപ്പാടുകള്‍ ഈ കഥ കാട്ടിത്തരുന്നു.അഡ്വ:ഷാഹിന ആര്‍ എഴുതിയ പതിച്ചി,പരുഷമായ പുരുഷ ലോകത്തെ,പെണ്ണനുഭവങ്ങള്‍ എങ്ങിനെ മറികടക്കുന്നുവെന്നു അടയാളപ്പെടുത്തുന്നു.ഉടലിന്‍റെ സാധ്യതകളെ അന്വേഷിക്കുന്നു.ഈ കഥയുടെ വിപരീതാനുഭവമാണ് ,രാജേന്ദ്രന്‍ കര്‍ത്തയുടെ പരിണാമം.ആണിന്‍റെ ഉടല്‍ ആഗ്രഹങ്ങളെ അത് പരിശോധിക്കുന്നു.വ്യെക്തിഗതമായ വീക്ഷണത്തിലൂടെ,പ്രത്യയശാസ്ത്ര ഭാരമില്ലാതെ അവതരിപ്പിക്കപ്പെട്ടതുകൊണ്ടാവാം ഈ കഥകള്‍  ആകര്‍ഷകവും ആത്മസമര്‍പ്പണവും ആയത്.

സുരേഷ് കീഴില്ലത്തിന്റെ കഥ,പീറ്റര്‍ ദി ഗ്രേറ്റ് റിയലിസത്തിന്റെ രചനാ ചാതുരിയില്‍,വര്‍ത്തമാന കാലത്തിന്‍റെ പുരുഷ ധാര്‍ഷ്ട്യം പകര്‍ത്തിവയ്ക്കുന്നു.കാലം മനുഷ്യ ജിവിതത്തില്‍ കോറുന്ന ചാലുകളെ അനുസ്മരിപ്പിക്കുന്നു.കടാതി ഷാജിയുടെ മായക്കാഴ്ചകള്‍ കൈവിട്ടുപോയ ഒരു രചനയായി തോന്നി.

ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് കല.എന്നാല്‍ അത് അതേപടി പകര്‍ത്തി വയ്ക്കലല്ല.എഴുത്തിനും ഇത് ബാധകമാണ്.മൂന്നാം കണ്‍കാഴ്ചയായി അത് മാറണം.അല്ലെങ്കില്‍ കഥ, കേവലം വിവരണമോ,ആഖ്യാനമോ,അവതരണമോ മാത്രമായി ഒടുങ്ങും.ഈ ഒരു പരിമിതി മറ്റു കഥകള്‍ക്കുണ്ട്.എങ്കിലും എഴുത്തിന്റെ കരുത്ത് അവയില്‍ ഒളിഞ്ഞിരിപ്പുണ്ട്.കഴിയുന്നതെല്ലാം എഴുതലല്ല,കഴിയാവുന്നിടത്തോളം എഴുതാതിരിക്കലാണ് എഴുത്ത്.പരത്തിപ്പറയുന്നതിനെക്കാള്‍ ഒതുക്കി പറയലാണ് അഭികാമ്യം.
  
                                                                 0000000000000000


Thursday 9 July 2015

സുര്‍ജിത്ത് എഴുതുമ്പോള്‍....അഥവാ സുര്‍ജിത്തിനെ എഴുതുമ്പോള്‍.............


ഹൈക്കു കവിതകള്‍ ജപ്പാന്‍റെ സംഭാവനയാണ്.അതീന്ദ്രിയധ്യാനത്തിന്റെ മാസ്മരികതയായി,ജീവിതത്തെ ഒരു കൊച്ചു ചിമിഴിലൊതുക്കി ആ രചനാ രീതി നമ്മെ വിസ്മയിപ്പിക്കുന്നു മലയാളത്തിലും ഇത്തരം കവിതകള്‍ പിറവിയെടുക്കുന്നുവെങ്കിലും അവ എകഭാവത്തിന്റെ സ്ഫുരണങ്ങള്‍ മാത്രമായി മാറുന്നു.ഈ നിലയില്‍ സുര്‍ജിത്തിന്‍റെ കൊച്ചു കവിതകള്‍ പരിശോധിച്ചാല്‍ അവ വ്യെത്യസ്ത്തമാണെന്ന് കാണാം.
                                                                          


 ആ വ്യെത്യസ്തത ശൈലിയിലല്ല,മറിച്ച് കവിതയുടെ അകപ്പൊരുളിലാണ്.
സാമൂഹികതയാണ് ഈ അകം.സുക്ഷ്മ രാഷ്ട്രീയമാണ് കാതല്‍.ചിരപരിചിത പദാര്‍ഥങ്ങളെ,ബിംബാത്മകമാക്കി,സാമൂഹികമാനങ്ങളെസുര്‍ജിത്ത്അവതരിപ്പിക്കുന്നു.വൈകാരികതയെ ക്കുന്നു.                                                                                
                                                                                                     

ഓരോ കാഴ്ചയും വ്യെത്യസ്ത്തമായി വ്യെവഹരിക്കൂന്നു.അപ്പോള്‍ അത് പറയാതെ പറയുന്ന വാക്കുകളുടെ ഗഹനീയത ബോധ്യപ്പെടുത്തുന്നു.
 പരിഭവങ്ങളും പരിഹാസ്യതകളും അവതരിപ്പിക്കപ്പെടുന്നു.
                                                                             
 തലകുത്തിനിന്നു ലോകം നോക്കിക്കാണുന്ന മാനസ സഞ്ചാരിയുടെ നേര്‍ത്ത പുഞ്ചിരി സുര്‍ജിത്തിന്‍റെ കവിതകളില്‍ കാണാം.അണ പൊട്ടിയൊഴുകുന്ന വികാര വിസ്ഫോടനമല്ല,അകം നിറഞ്ഞ ജ്ഞാന സംയമനമാണ് ഇദ്ദേഹത്തിന്റെ കവിതകള്‍.
                                                                                                                                                                                                                                                                         
പാഞ്ഞു പോകുന്ന ലോകത്തിനു മുന്നില്‍ പരത്തി പറയുകയല്ല,പതിയെ പറയുകയാണ്‌ സുര്‍ജിത്ത്.